Thursday, 22 September 2016

ജീവനില്ലാത്ത ദൈവം




ജീവനില്ലാത്ത ദൈവം


ദൈവത്തെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ക്ക് ആയിരം നാവുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണ നിശബ്ധത.

അതുകൊണ്ട് ഞാന്‍ പറയും ദൈവം ആയിരം നാവുള്ള കിനാവില്‍ ജീവിക്കുന്ന ഒരു മൂകന്‍ ആണെന്ന്.

അത് കാണാന്‍ അന്ധരായ നിങ്ങള്ക്ക് കഴിയില്ല. അതിനെക്കുറിച്ച് കേള്‍ക്കാന്‍ ബധിരര്‍ ആയ നിങ്ങള്ക്ക് കാതുകളും ഇല്ല.

നിങ്ങള്‍ക്ക് ഒത്തിരിയേറെ ഉത്തരങ്ങള്‍ ഉണ്ടാകാം.  ആ ഉത്തരങ്ങള്‍ എല്ലാം നിങ്ങളുടെത് മാത്രം. 

ഞാനാകുന്ന എന്നിലെ നിത്യതയ്ക്ക് ഊര്‍ജ്ജം പകരുന്നത് പ്രകൃതിയാണ്. പ്രകൃതി പ്രപഞ്ചത്തിന്റെ ഭാഗമാണ്. ഞാനും നിങ്ങളും എല്ലാം  അതിന്റെ ഭാഗങ്ങള്‍ തന്നെ. 

അതിനുള്ളില്‍ ദൈവത്തെ ചേര്‍ത്തു വച്ച് എന്നെ ഞാനല്ലാതെ ആക്കുന്ന നിങ്ങളുടെ വിശ്വാസം നിങ്ങള്‍ ആരെന്ന് നിങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതിന്റെ വൈകല്യം മാത്രം. 

Tuesday, 6 September 2016

ആരാണ് വിശുദ്ധര്‍?



ആരാണ് വിശുദ്ധര്‍? എവിടെ എങ്കിലും ഒരു അത്ഭുതം പ്രവര്‍ത്തിച്ചാല്‍ വിശുദ്ധന്‍ ആകുമോ? ശരിയായ വിശുദ്ധര്‍ എന്നാണ് അത്ഭുതം പ്രവര്‍ത്തിച്ചത്? മദര്‍ തെരേസ എന്ന വ്യക്തിയാണ് ഇന്ന് സോഷ്യല്‍ മീഡിയ താരം. മരണ ശേഷം മദര്‍ ഒരു അത്ഭുതവും പ്രവര്‍ത്തിച്ചിട്ടില്ല. ജീവിച്ചിരുന്നപ്പോള്‍ ആണ് ആ വ്യക്തി അത്ഭുതം പ്രവര്‍ത്തിച്ചത്. പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ അത്ഭുതം പ്രവര്‍ത്തിക്കുന്ന അവരെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും വിശുദ്ധര്‍ ആക്കുന്നില്ല. ഭൂമിയില്‍ ജീവിച്ചിരിക്കാത്ത ഒരു വ്യക്തി അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുക അല്ലാതെ മറ്റെന്തു വഴി. ഞാന്‍ അത് ചെയ്തിട്ടില്ല എന്ന് പറയാന്‍ ആ വ്യക്തി വരില്ല എന്ന പൂര്‍ണ വിശ്വാസം അത് പ്രച്ചരിപ്പിക്കുന്നവര്‍ക്ക് ഉണ്ട്. അത് തന്നെയാണ് ഈ വിശുദ്ധമാക്കലിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്.

വിശുദ്ധം ആക്കിയില്ലെങ്കില്‍ വിഗ്രഹങ്ങള്‍ക്ക് വിലയില്ല. ഒരു ഗാന്ധി പ്രതിമയുടെ മുന്‍പില്‍ ആരും രോഗശാന്തിക്ക് വേണ്ടി നേര്ച്ച ഇടാറില്ല. മരിച്ച വ്യക്തി ആകാശ മേലാപ്പില്‍ എവിടെയോ ഇരിപ്പുറപ്പിച്ചു എന്ന് മനുഷ്യനെ വിശ്വസിപ്പിക്കാന്‍ അത് വഴി മറ്റൊരു സാമ്പത്തിക സ്രോതസ് രൂപപ്പെടുത്തി എടുക്കാന്‍ വളരെ തന്ത്ര പൂര്‍വ്വം മെനഞ്ഞെടുത്ത ഒരു പൌരാണിക സാമ്പത്തിക ശാസ്ത്രം. ഓരോ പുതിയ വിശുദ്ധരെ മെനഞ്ഞെടുക്കുമ്പോഴും ഈ സാമ്പത്തിക ശാസ്ത്രം ഒരു വന്‍ വിജയം ആണ് എന്ന് വീണ്ടും നമ്മളെ ഓര്‍മിപ്പിക്കുകയാണ്. ഇവിടെ ആരാണ് കബളിപ്പിക്കപ്പെടുന്നത്‌? വെറും സാധാരണ വിശ്വാസികള്‍ മാത്രം.

Sunday, 4 September 2016

ഓലപ്പുരയും ചിതയും! (ചെറുകഥ)




(ചെറുകഥ)

ഇതൊന്നു വായിക്കണേ.. 
അമ്മാളു മുത്തശ്ശി ഇത് ഏഴാം ദിവസം ആണ് ഗോപുവിന്റെ  അടുത്ത് ഒരു എഴുത്തുമായി വരുന്നത്. 
മുത്തശ്ശിയോടല്ലേ പറഞ്ഞത് എനിക്ക് പറ്റില്ല  എന്ന്. 
അന്നും പതിവ് പോലെ ഗോപുവിന്റെ മറുപടി രൂക്ഷമായിരുന്നു. നിറഞ്ഞ കണ്ണുകളോടെ അന്നും മുത്തശ്ശി ഒന്നും മിണ്ടാതെ വലിയ ബംഗ്ലാവിന്റെ പടിയിറങ്ങി തിരിച്ചു പോയി.
അമ്മാളു മുത്തശ്ശിയെ അന്നാട്ടുകാര്‍ക്കെല്ലാം നന്നായി അറിയാം. ആരോരുമില്ലാത്ത ഒരു പാവം മുത്തശ്ശി. ബന്ധുക്കളോ സ്വന്തക്കാരോ ആരും ഉള്ളതായി ആര്‍ക്കും അറിയില്ല. അതിനെക്കുറിച്ച് ചോദിച്ചാല്‍ മുത്തശ്ശി  ആരോടും ഒന്നും പറയാറില്ല. ദൂരേക്ക്‌ നോക്കി ഒരേ ഒരു ഇരിപ്പ് മാത്രം. പിന്നെ അന്ന് മുഴുവന്‍ ഒന്നും കഴിക്കില്ല ഒന്നും മിണ്ടില്ല.

ഗോപുവിന്റെ ബംഗ്ലാവിന്റെ അടുത്തുള്ള  ഒരു ഓലപ്പുരയിലാണ് മുത്തശ്ശിയുടെ താമസം. മുത്തശ്ശിയെ കാണുന്ന കാലം തൊട്ടേ മുത്തശ്ശി അതിനുള്ളിലാണ്  താമസിക്കുന്നത്. പകല്‍ മുഴുവന്‍ ഏതെങ്കിലും ഒക്കെ വീടുകളില്‍ കയറി ഇറങ്ങും. ആരെങ്കിലും എന്തെങ്കിലും ഒക്കെ കൊടുത്താല്‍ അത് കഴിക്കും. അന്തി ആകുമ്പോഴേക്കു ഓലപ്പുരക്കുള്ളില്‍ തിരിച്ചു വന്നു തിണ്ണയില്‍ ഒരു വിളക്ക് തെളിച്ചു വയ്ക്കും. പിന്നെ മണിക്കൂറുകള്‍ അവിടെ ഇരുന്നു രാമനാമം ജപിക്കും. ഇത് തന്നെ മുത്തശ്ശിയുടെ ജീവതം. ആരോടും പകയില്ല, വിദ്വേഷമില്ല.

ഗോപുവിന്റെ അച്ഛനും  മുന്‍പ് ഒരു കൂലി വേലക്കാരന്‍ ആയിരുന്നു. അന്നൊക്കെ മുത്തശ്ശിയും അവരുടെ വീട്ടിലെ ഒരു അംഗത്തെപോലെ ആയിരുന്നു. അവര്‍ക്കും മുത്തശ്ശിയെ വലിയ കാര്യം ആയിരുന്നു. ഒത്തിരി ദിവസങ്ങളില്‍  മുത്തശ്ശിയുടെ കഥ കേട്ടാണ് ഗോപു ഉറങ്ങിയിരുന്നത്. പിന്നീട് എന്നോ ഗോപുവിന്റെ അച്ഛന്‍  വലിയ ഒരു പണക്കാരന്‍ ആയി. വലിയ ബംഗ്ലാവ് പണിതു. പിന്നെപ്പിന്നെ  അമ്മാളു  മുത്തശ്ശി അവിടെ കയറി ചെല്ലുന്നത് തന്നെ ഗോപുവിന്റെ അച്ഛന് ഇഷ്ടമല്ലാതായി. ആ ഇഷ്ടക്കുറവ്  സാവധാനം ഗോപുവിലെക്കും വ്യാപിച്ചു തുടങ്ങി. അതിന്റെ  തുടര്‍ച്ചയായി ഇപ്പോള്‍ മുത്തശ്ശിയുടെ കത്ത് വായിക്കാതിരിക്കാന്‍ ഗോപുവിന് ഒരു പ്രത്യേക കാരണവും ഉണ്ട്. സ്കൂളില്‍ നിന്ന് വരുന്ന വഴി ഗോപു കൂട്ടുകാരുമായി വഴക്കിട്ട വിവരം ഗോപുവിന്റെ അച്ഛന്‍ അറിഞ്ഞു. അമ്മാളു മുത്തശ്ശിയാണ് അത് ഗോപുവിന്റെ അച്ഛനോട് പറഞ്ഞത് എന്നാണ് ഗോപുവിന്റെ വിചാരം. പക്ഷെ സത്യം അതായിരുന്നില്ല.
പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മുത്തശ്ശിക്ക് ഇപ്പോഴും ഗോപുവിനെ മാത്രമേ വിശ്വാസം ഉള്ളൂ. അത് കൊണ്ടാണല്ലോ വീണ്ടും വീണ്ടും കത്ത് വായിക്കാന്‍ ഗോപുവിന്റെ അടുത്തു വരുന്നത്. 

ഗോപു ഈ എഴുത്തൊന്നു വായിച്ചു കേള്‍പ്പിക്വോ... ഏഴു ദിവസായില്ലേ ഇതും കൊണ്ട് നിന്റെ അടുത്തു വരണൂ..! 

ഹോ ഇതൊരു ശല്യം ആയല്ലോ.." 
ഗോപു വാതില്‍ വലിച്ചടച്ചു അകത്തേക്ക് പോയി. അമ്മാളു മുത്തശ്ശി അടഞ്ഞു കിടക്കുന്ന വാതിലില്‍ നോക്കി വിതുമ്പിക്കൊണ്ട്, വടിയും കുത്തിപ്പിടിച്ചു ഓലപ്പുര ലക്ഷ്യമാക്കി നടന്നു. അന്ന് പിന്നെ ആരും മുത്തശ്ശിയെ കണ്ടില്ല.
പിറ്റേന്ന് പ്രഭാതത്തില്‍ പാല്‍ക്കാരി പെണ്ണ് വന്നപ്പോള്‍ പറയുന്നത് കേട്ടു: നമ്മുടെ അമ്മാളു മുത്തശ്ശി മരിച്ചു. അത് കേട്ടപ്പോള്‍ ഗോപുവിന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു. അവന്‍ പിന്നെ ഒന്നും നോക്കാതെ ഓലപ്പുരയ്ക്ക് നേരെ ഓടി. അവിടെ ഒത്തിരി ആളുകള്‍ കൂടി നില്‍പ്പുണ്ട്. ആളുകളുടെ ഇടയിലൂടെ അവന്‍ തിക്കി തിരക്കി അകത്തു കടന്നു. ഗോപുവിന്റെ കണ്ണുകള്‍ എന്തിനോ വേണ്ടി തിരയുകയായിരുന്നു. അവസാനം അവന്‍ അത് കണ്ടു. മുത്തശ്ശിയുടെ കയ്യില്‍ അപ്പോഴും പിടി വിടാത്ത കത്ത്.  അവന്‍ അത് സാവധാനം മുത്തശ്ശിയുടെ കയ്യില്‍ നിന്ന് എടുത്തു. അവന്‍ അത് പൊട്ടിച്ചു വായിച്ചു. ഗോപുവിന്റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. കണ്ണുകളില്‍ ഇരുട്ട് കയറി.. അത് നിറഞ്ഞു കവിഞ്ഞൊഴുകി. പണ്ടെങ്ങോ നാടുവിട്ട മുത്തശ്ശിയുടെ മകന്റെ കുട്ടി അയച്ചതാണ് ആ കത്ത്.
നാട്ടില്‍ ഇങ്ങനെ ഒരു മുത്തശ്ശിയുന്ടെന്നു കേട്ടറിഞ്ഞ മുത്തശ്ശിയുടെ പേരക്കുട്ടി, മുത്തശ്ശി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നറിയാനും ഉണ്ടെങ്കില്‍ മറുപടി അയക്കണം എന്നും ഉണ്ടെങ്കില്‍ അവരെല്ലാം കൂടി മുത്തശ്ശിയെ കാണാന്‍ വരുന്നെന്നും ഒക്കെ അറിയിച്ചുള്ള അറിയിച്ചൊരു കത്ത്. കത്ത് വായിച്ച ഗോപു പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി. കൂടി നിന്നവര്‍ കാര്യം തിരക്കി അറിഞ്ഞു. 

ഇനിയിപ്പോ അവരെ അറിയിച്ചു വന്നിട്ട് കര്‍മങ്ങള്‍ ചെയ്യാനൊന്നും നേരമില്ല, അറിയിച്ചാല്‍ തന്നെ അവര് വരുമെന്നും എന്താ ഉറപ്പു?. ആരൊക്കെയോ അഭിപ്രായപ്പെട്ടു.
വൈകുന്നേരം ആയപ്പോഴേക്കും ചിത ഒരുങ്ങി. കര്‍മ്മങ്ങള്‍ തുടങ്ങിയപ്പോള്‍ പലരും ഒന്ന് വിതുമ്പി. അമ്മാളു മുത്തശ്ശിയെ അവര്‍ക്കെല്ലാം അത്ര ഇഷ്ടം ആയിരുന്നു. മുത്തശ്ശിയോട് അടുപ്പം ഉണ്ടായിരുന്ന ആരോ ചിതക്ക്‌ തീ കൊളുത്തി. ചിതക്ക്‌ തീ ആളിപ്പടരുംപോഴും ഗോപുവിന്റെ മനസ്സും നീറുകയായിരുന്നു. മുത്തശ്ശിയെ കുറിച്ചുള്ള നൂറു നൂറു ഓര്‍മ്മകള്‍ അവന്റെ മനസ്സിലൂടെ കടന്നു പോയി. താന്‍ കാരണം കത്തിലെ ഉള്ളടക്കം എന്തെന്നറിയാതെ കത്തിയമരുന്ന ചിതയും, കത്തിലെ വിവരങ്ങള്‍ അറിയാതെ മുത്തശ്ശി യാത്രയായ വിവരം അറിയാതെ മുത്തശ്ശിയുടെ പേരക്കുട്ടിയും. എല്ലാം ഓര്‍ത്തപ്പോള്‍ ഗോപു വീണ്ടും വിങ്ങിപ്പൊട്ടി.
അവന്റെ പശ്ചാത്താപത്തിന്റെ നെടുവീര്‍പ്പുകള്‍ വലിയ നീര്‍ത്തുള്ളികളായി നിവര്‍ത്തിപ്പിടിച്ച എഴുത്തില്‍ വീണു കുതിര്‍ന്നു. അപ്പോഴും പേരക്കുട്ടി അയച്ച കത്തിന്റെ പൊരുളറിയാതെ മുത്തശ്ശിയുടെ ചിത എരിഞ്ഞമര്‍ന്നു കൊണ്ടേയിരുന്നു.

Copyright ©️
ജോമോന്‍ തെക്കേക്കുരിക്കാട്ടുകുന്നേല്‍