Tuesday, 25 October 2016

നൂല്‍പ്പാലങ്ങള്‍





എല്ലാ ജീവിത പ്രയാണങ്ങള്‍ക്കും ഇടയില്‍ ഒരു ചെറിയ നൂല്‍പ്പാലം എങ്കിലും ഉണ്ടാവണം.

കാരണം അക്കരെ ഇക്കരെ സന്ധിക്കേണ്ടത് പ്രകൃതിയുടെ നീയമം ആണ്!

മനുഷ്യന്‍ അതിനെ അവന്റെ സുഖയാത്രക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് മാത്രം. 

വിദ്യയും സ്വത്തും തേടിയുള്ള അവന്റെ യാത്രയില്‍ അവന് ചിലപ്പോള്‍ ആ നൂല്‍പ്പാലത്തിന്റെ വിട്ടുപോയ കണ്ണികള്‍ കാഴ്ചയില്‍പ്പെട്ടു എന്ന് വരില്ല. കാരണം അക്കരെ കണ്ണും നട്ടുള്ള യന്ത്രപ്പാച്ചിലിനിടയില്‍  നടന്നു നീങ്ങുന്ന വഴികളിലെ കുറവുകള്‍ നോക്കാന്‍, അത് പരിഹരിക്കാന്‍ അവന്‍ മിനക്കെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

ഈ നൂല്‍പ്പാലത്തിന്റെ കണ്ണികള്‍  ബന്ധങ്ങള്‍ ആണ്. പരസ്പരം കൈകോര്‍ത്തും കൂട്ടിപ്പിടിച്ചും ഒന്നിച്ചു നില്‍ക്കേണ്ട അവസ്ഥ. ഈ ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കുമ്പോള്‍ അതിന്റെ അകല്‍ച്ച കൂടി വരുമ്പോള്‍ ഉണ്ടാകാവുന്ന തകര്‍ച്ച പ്രതീക്ഷിക്കുന്നതിലും വലുതാകാം. നിങ്ങള്‍ ഈ നൂല്‍പ്പാലത്തിലൂടെ ഉള്ള  യാത്രയില്‍ ആണെങ്കില്‍  ചിലപ്പോള്‍  വീണു പോകുന്നത് അഗാധമായ ഗര്‍ത്തത്തിലേക്ക് ആകാം. അല്ലെങ്കില്‍ ചിലപ്പോള്‍ ആഴം അറിയാത്ത വെള്ളപ്പാച്ചിലേക്കായിരിക്കാം. അതുകൊണ്ട് ജീവിത യാത്രയില്‍ നൂല്‍പ്പാലങ്ങളുടെ കണ്ണികള്‍ കൂട്ടി ബന്ധിക്കേണ്ടത് ഓരോ മനുഷ്യന്റെയും ആവശ്യം ആണ്. 

ചിലപ്പോള്‍ അനേക മനുഷ്യരുടെ പ്രയത്ന ഫലമായി രൂപപ്പെടുത്തിയ നൂല്‍പ്പാലം ഏതോ ഒരുവന്റെ അഹന്തയില്‍ മുറിക്കപ്പെടാം. അതിന്റെ നഷ്ടം ഒരാള്‍ക്ക് മാത്രം അല്ല. അത് മുറിക്കുന്നവനും അതിന്റെ ഫലം അനുഭവിക്കുന്നവനും ഒരു പോലെയാണ്. നൂല്‍പ്പാലങ്ങള്‍ മുറിക്കപ്പെടുമ്പോള്‍ മുറിവേല്‍ക്കപെടുന്നത്  അനേകരാണ്. നൂല്‍പ്പാലത്തിന്റെ കണ്ണികള്‍ മുറിക്കുന്നതിനെക്കാള്‍ അത് കൂടുതല്‍ മുറുക്കുവാനാകണം മനുഷ്യന്റെ ശ്രമങ്ങള്‍. മതങ്ങള്‍ മനുഷ്യരെ മസ്തിഷ്കപ്രഷാളനത്തിന്റെ മതില്‍ക്കെട്ടുകളില്‍ തളച്ചിട്ടു മനുഷ്യത്വം മരവിപ്പിച്ചപ്പോള്‍ നഷ്ടമായത് ജീവിത നൂല്‍പ്പാലത്തിന്റെ കണ്ണികളാണ്. 

അതിനെ കൂട്ടിക്കെട്ടുവാന്‍ ഇനി  നമുക്ക് വേണ്ടത് മതത്തിന്റെ, രാഷ്ട്രീയത്തിന്റെ കെട്ടുപാടുകളില്‍ നിന്ന്  സ്വതന്ത്രരായ ഊര്‍ജമുള്ള വ്യക്തികളെയാണ്. അതിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക അല്ല  വേണ്ടത് പ്രവര്‍ത്തിക്കുകയാണ്. 

Sunday, 23 October 2016

അതിക്രൂര പീഡനം ഏറ്റവള്‍



അതിക്രൂര പീഡനം ഏറ്റവള്‍


അവിടെയും ഇവിടെയുമെല്ലാം കയറ്റിയും ഇറക്കിയും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു വ്യക്തിത്വം ഉണ്ട് നമ്മുടെ സമൂഹത്തില്‍. പണ്ട് ഗാന്ധിജിയുടെ കാലം മുതല്‍ അല്പം വീറോടും വാശിയോടും  കൂടി പടപൊരുതിയിട്ടും ഒന്നും നേടാനാകാതെ ഇന്ന് അടുക്കളയിലേക്കു ഒതുങ്ങിക്കൂടെണ്ടി വന്ന അപൂര്‍വ പ്രതിഭ. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും എന്നാല്‍ വീണ്ടും തിരിച്ചു അടുക്കളയിലേക്കും തിരിച്ചു പോകാന്‍ വിധിക്കപ്പെട്ട  ഒരു ഹതഭാഗ്യ. സ്വന്തം ജീവിതത്തെ  കലക്കിതെളിച്ചും അടിച്ചു പരത്തിയും മറ്റുള്ളവര്‍ ജീവിതം ആസ്വദിച്ചപ്പോള്‍ ഒന്നും ഉരിയാടാനാകാതെ വെറും കയ്യോടെ അവരുടെ ഇന്ഗിതങ്ങള്‍ക്ക് വഴങ്ങി കൊടുക്കേണ്ടി വന്നവള്‍. എന്നിട്ടും  അവളില്ലാതെ അവര്‍ക്കാര്‍ക്കും ജീവിക്കാന്‍ കഴിഞ്ഞില്ല എന്നത് എത്രയും ഖേദകരവും അവിശ്വസനീയവും ആണ്. 

അവളുടെ ഇടപെഴകിലൂടെ വിവാഹമോചനത്തോളം എത്തിയ എത്ര കുടുംബങ്ങള്‍. എന്നിട്ടും അവര്‍ക്കാര്‍ക്കും  അവളെ മാറ്റിനിര്‍ത്തിയുള്ള  ഒരു ജീവിതത്തെ ക്കുറിച്ച് ചിന്തിക്കാന്‍ ആയില്ല. ഓരോ കയറ്റത്തിനും ഓരോ ഇറക്കത്തിനും അവളുടെ പേരില്‍ അസഭ്യം കേള്‍ക്കേണ്ടി വന്നവര്‍ അനവധിയാണ്. പണ്ഡിതന്‍ എന്നോ പാമരന്‍ എന്നോ ഭേദമില്ലാതെ എല്ലാവരും  അവളുടെ മേല്‍ കുതിര കയറി. ഇതെല്ലാം സഹിക്കാന്‍ അവള്‍ നിന്ന് കൊടുത്തത് ഇന്നും തിരിച്ചറിയാത്ത ഒരു സത്യമാണ്. രാഷ്ട്രീയക്കാരുടെ വിലപേശലുകള്‍ അവളെ തളര്‍ത്തിയില്ല വഴിയരികിലും ചന്തയിലും അവളെ വിറ്റ് കശുണ്ടാക്കിയവര്‍  അനവധി. എന്നിട്ടും ഇന്നും  അവളെ  ആര്‍ക്കും മുഴുവനായി ഒരു നേരം ആസ്വദിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അതിനുള്ള ദൈര്യം ആരും കാട്ടുന്നില്ല എന്നതാണ്  സത്യം. ചിലപ്പോള്‍ കഠിനഹ്രുദയ ആയ അവളെ തണുത്ത വെള്ളത്തില്‍ മുക്കി സുഖം കണ്ടെത്തിയവര്‍ മറ്റു ചിലപ്പോള്‍ ആസ്വാദ്യതയുടെ ചുടുനീറ്റിലേക്ക് വാരി എറിഞ്ഞപ്പോള്‍, അവള്‍ ഒന്നും മിണ്ടാതെ മറ്റുള്ളവരുടെ സന്തോഷത്തിനായി അവളെ സമര്‍പ്പിച്ചു. 

ചിലര്‍ ചില കേറ്റി ഇറക്കത്തിന്റെ കഥകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു  ചിരിക്കാനും സ്വന്തം ജീവിതത്തിലെ അനുഭവങ്ങളോട് താരതമ്യം ചെയ്യാനും  ശ്രമിച്ചു. ഇവിടെ ഒന്നും  അവള്‍ പരാജയം അറിഞ്ഞില്ല. അവള്‍ ഇന്നും എല്ലാവര്ക്കും പിന്നാലെ അവരുടെ സന്തോഷആസ്വാദനത്തിനായി ഒപ്പമുണ്ട്. അതിനു ഒരു മാറ്റം ഉണ്ടാക്കാന്‍ അവള്‍ക്കു കഴിയും എന്നും എനിക്ക് തോന്നുന്നില്ല. ഇത്രയും ഒക്കെ  പറഞ്ഞിട്ടും  അവളുടെ പേര് വെളിപ്പെടുത്താന്‍ എനിക്കാകുന്നില്ല. 

ആധുനിക മീഡിയ ഇതൊരു ആഘോഷം ആക്കും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ രഹസ്യം വെളിപ്പെടുത്തുന്നത്. കാരണം മറ്റൊന്നല്ല ചിലപ്പോള്‍  നിങ്ങളും ഞാനും എല്ലാം അവള്‍ക്കു ഒരിക്കലെങ്കിലും അടിമപ്പെട്ടിട്ടുണ്ടാകാം! സത്യം പുറത്തായാല്‍ ചിലപ്പോള്‍ ഒരു കോളിളക്കം  തന്നെ സംഭവിക്കാം. എല്ലാവരും തന്നിലേക്ക് തിരിഞ്ഞു ഒരു ആത്മശോധന നടത്താന്‍  സമയമായി. പുരുഷന്‍ എന്നോ സ്ത്രീ എന്നോ ഒരു വ്യത്യാസവും അവിടെ ഇല്ല. സ്ത്രീകള്‍ ചിലപ്പോള്‍ വെറും ഒരു കൂട്ടികൊടുപ്പിന്റെ വക്താവായി ചിത്രത്തില്‍ തെളിഞ്ഞു വരാം. കൂട്ടികൊടുത്തത് തിരിച്ചറിഞ്ഞപ്പോള്‍ തല്ലു കൊള്ളേണ്ടി വന്ന പല സ്ത്രീകളും ഉണ്ട്. ഇത്രയും ഒക്കെ എഴുതിയത് ആരെയും പഴിചാരാനോ കുറ്റപ്പെടുത്താനോ അല്ല. മറിച്ച് നമ്മുടെ സമൂഹത്തില്‍ നമ്മളറിയാതെ ബലാത്സംഗം ചെയ്യപ്പെട്ട ആ വ്യക്തിയുടെ  മനശാന്തിക്ക് വേണ്ടിയാണ്. നിങ്ങള്ക്ക്  ഇനിയും  അവളെ ആസ്വദിക്കാം  അവള്‍ നിങ്ങള്ക്ക് ഇനിയും വഴങ്ങിത്തരും! 

ഈ സ്ത്രീയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ tkkjohn@gmail.com  എന്ന വിലാസത്തില്‍ ഒരു മെയില്‍ അയക്കുക.

സ്നേഹപൂര്‍വ്വം നിങ്ങളുടെ കത്തുകള്‍ക്കായി കാത്തിരിക്കുന്നു..!