Sunday, 19 October 2025

മതവും, ദൈവവും , ആത്മാവും മണ്ണാങ്കട്ടയും





    തന്റെ കാഴ്ച്ചയ്ക്കുള്ളില്‍ ഒരു യാഥാര്‍ത്ഥ്യ ലോകം ഉണ്ടെങ്കിലും അതിനെ മറച്ചു വച്ച് അതിനുമപ്പുറം അദൃശ്യവും മായികവുമായ സ്വര്‍ഗ്ഗ സങ്കല്പത്തെ പകര്‍ന്നു കൊടുക്കുന്നതാണ് മതതന്ത്രം.  ശാസ്ത്രത്തിനു  എത്തിപ്പെടാവുന്ന പ്രകാശ വര്‍ഷ ദൂരങ്ങളില്‍ എവിടെയും അത്തരം ഒരു മായിക ലോകമോ അവിടെ വസിക്കുന്ന ദൈവങ്ങളെയോ ആത്മാക്കളെയോ കണ്ടെത്താനായിട്ടില്ല. സ്വര്‍ഗ്ഗം എന്ന് പറയുന്നത്  ഈ പ്രകാശവര്‍ഷ ദൂരങ്ങള്‍ക്കും അപ്പുറം ആണ് എന്ന് ബുദ്ധിക്കും, യുക്തിക്കും, ഭക്തിക്കും അനുമാനിക്കാന്‍ സാധ്യമാകുന്നുമില്ല. സ്വര്‍ഗ്ഗവാഗ്ദാനം ലക്ഷ്യമാക്കിയുള്ള മത ചിന്തകളെ വെടിഞ്ഞ് മനുഷ്യന്  അവന്‍ അധിവസിക്കുന്ന  ഭൂമിയില്‍ സമാധാനത്തോടും, സ്വസ്ഥതയോടും, സന്തോഷത്തോടും കൂടി ജീവിക്കാന്‍ അവസരം ഒരുക്കുന്നതായിരിക്കണം എല്ലാ പഠനങ്ങളും. അവിടെ ദൈവങ്ങള്‍ക്ക് പ്രസക്തിയില്ല. പ്രപഞ്ചഗോളങ്ങള്‍ ഉണ്ടായതോ ഉണ്ടാക്കപ്പെട്ടതോ ആകട്ടെ. അതിനു പ്രാധാന്യം ഇല്ല. അതിന്റെ പ്രാധാന്യം അതിന്റെ ആരംഭസ്രോതസ്സില്‍ നിന്ന് ഇന്ന്  ജീവിക്കുന്നതോ വരാനിരിക്കുന്ന കാലത്തെയോ മനുഷ്യനും മറ്റു ജീവജാലങ്ങളും പ്രകൃതിക്കും ഉപകാരപ്രദമായ എന്തെങ്കിലും നേടിയെടുക്കാന്‍ കഴിയുമോ എന്നതില്‍ മാത്രം ആയിരിക്കും.
അനാദികാലം മുതല്‍ അതായത് മനുഷ്യന് ബുദ്ധി വികാസം സംഭവിച്ച കാലം മുതല്‍ എത്രയോ യുദ്ധങ്ങള്‍ നടന്നു, എത്രയോ ജീവനുകള്‍ പൊലിഞ്ഞു. എന്തിനു വേണ്ടി? അവന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ദൈവത്തെ സംരക്ഷിക്കാന്‍, ദൈവം പറഞ്ഞതെന്ന് കരുതുന്ന വാക്കുകള്‍ക്ക് ശക്തി പകരാന്‍. മനുഷ്യന്റെ പരിണാമദശയില്‍  ഏതോ ഒരു ജീവനില്‍ വന്ന ജനിതക വൈകൃതം ആണ് ദൈവവും , മതങ്ങളും, മത ചിന്തകളും. അതിനു മാറ്റം വരണം എങ്കില്‍ മതത്തില്‍ മുക്കി വളര്‍ത്താത്ത, മതത്തിന്റെ മണവും, വളവും ചെളിയും പുരളാത്ത പുതു തലമുറകള്‍ ഒരു തുടര്‍ക്കഥ ആവണം. അങ്ങനെ മാറി ചിന്തിക്കണം എങ്കില്‍ അല്പം തന്റേടവും, പ്രതിസന്ധി ഘട്ടങ്ങളെ തന്മയത്വത്തോടെ നേരിടാന്‍ ഉള്ള കരുത്തും ഉണ്ടാകണം. എന്നാല്‍ അത്തരം മനുഷ്യര്‍ സമൂഹത്തില്‍ വളരെ വിരളം ആണ്. ഇങ്ങനെയുള്ള മനുഷ്യരുടെ ദൌര്‍ലഭ്യം നിലനില്‍ക്കുന്നിടത്തോളം കാലം മനുഷ്യകുലത്തിന്‌  അമാനുഷികത കൈവരിക്കാന്‍ കഴിയില്ല. മനുഷ്യന്‍ ഭൂമിയുടെ പരിണാമ വ്യവസ്ഥയുടെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ജീവികള്‍ ആണ്. അതിനെ അതിന്റെ അമാനുഷിക തലത്തിലേക്ക് എത്തിക്കാന്‍ കഴിയാത്തത് മതങ്ങളുടെയും മതദൈവങ്ങളുടെയും കൂത്താട്ടങ്ങളും പേക്കൂത്തുകളും കൊണ്ടാണ്. അവടെ ആവന്റെ ഉയര്‍ച്ച മതദൈവങ്ങളുടെ ചട്ടക്കൂടിനോളമേ ആകൂ. അതിനും അപ്പുറത്തേയ്ക്ക് പോകാന്‍ അവിടെ അവനു അവസരങ്ങള്‍ ഇല്ല. കഥകളിലൂടെയും, കവിതകളിലൂടെയും, ചിത്രങ്ങളിലൂടെയും, കൊത്തുപണികളിലൂടെയും രൂപവല്‍ക്കരിക്കപ്പെട്ട മതദൈവങ്ങള്‍ക്ക് അടിമത്തം ഏറ്റുചൊല്ലുന്നതാണ് മനുഷ്യന്റെ ധാര്‍മിക കടമയെന്ന അതിപ്രാകൃത ചിന്താഗതി എന്ന് മാറുന്നുവോ അന്നേ മനുഷ്യന്‍ സ്വതന്ത്രന്‍ ആകൂ. അദൃശ്യനായ ഒരു ദൈവത്തില്‍ ചാരി നിന്നാല്‍  മറിഞ്ഞു വീഴും എന്നുള്ള മനുഷ്യന്റെ യുക്തിബോധം ആവണം ദൈവങ്ങളെ ബിംബങ്ങളില്‍ ആക്കാന്‍ അവനെ പ്രേരിപ്പിച്ചത്.
അനര്‍ഗ്ഗളം ആയ ഒരു ഊര്‍ജ്ജ സ്രോതസ്സ് ആണ് ഈ പ്രപഞ്ചം. അതിന്റെ കോടികളില്‍ ഒരംശം പോലും നാമുപയോഗിക്കുന്നില്ല നാമറിയുന്നുമില്ല. ജീവന്‍ ഉദയം ചെയ്യുന്നതും വിലയം പ്രാപിക്കുന്നതും  ഇതേ ഊര്‍ജ്ജ സ്രോതസ്സില്‍ തന്നെ. അവിടെ മനുഷ്യന്‍ എന്നോ മറ്റു ജീവജാലങ്ങള്‍ എന്നോ ഒരു തരം തിരിവില്ല. എല്ലാം ഊര്‍ജ്ജം ആണ്. ഊര്‍ജ്ജത്തിന്റെ ഭാവമാറ്റങ്ങള്‍ ആണ്. മനുഷ്യന്റെ സങ്കല്‍പ്പത്തില്‍ ഉള്ള ആത്മാവും ആതെ ഊര്‍ജ്ജം തന്നെ. ശരീരത്തിന്റെ രാസപ്രവര്‍ത്തനങ്ങളില്‍ ഒരല്പ കാലത്തേയ്ക്ക് തളയ്ക്കപ്പെടുന്ന ആ ഊര്‍ജ്ജം പ്രപഞ്ച ഊര്‍ജ്ജവുമായി ലയിച്ചു ചേരും. ആവിടെ ഊര്‍ജ്ജത്തിനു മരണമില്ല. ഓരോ ഗ്യാലക്സിയും  അതിന്റെ സ്വന്ത ഊര്‍ജ്ജപ്രകരണ പ്രക്രീയയില്‍ വ്യാപരിക്കുന്നത് പോലെ ജീവന്‍ എന്ന ആ ഇത്തിരിപ്പോന്ന ഗ്യാലക്സിയും സ്വയം ഊര്‍ജ്ജപ്രകരണ പ്രക്രീയയില്‍ വ്യാപരിക്കുന്നു. ഗ്യാലക്സികളെ തമോഗര്‍ത്തങ്ങള്‍ ആവാഹിക്കുന്നതുപോലെ ജീവന്‍ എന്ന ഇത്തിരിപ്പോന്ന ഗ്യാലക്സിയെ പ്രപഞ്ച ഊര്‍ജ്ജവും ആവാഹിച്ചെടുക്കുന്നു.
അല്ലാതെ അവിടെ മതവും, ദൈവവും , ആത്മാവും മണ്ണാങ്കട്ടയും ഒന്നുമില്ല. ഞാന്‍ എന്ന ഊര്‍ജ്ജ സത്വം ഈ പ്രപഞ്ചത്തിന്റെ ഇത്തിരിപ്പോന്ന ഒരു കോണിലൂടെ ഒരു മിന്നായം പോലെ കടന്നു വന്ന് കടന്നു പോകും. അതിനവന് അഹങ്കരിക്കാനോ ആര്‍ത്തുല്ലസ്സിക്കാനോ ഒന്നുമില്ല. അര നാഴിക നേരത്തെ ആസ്വാദനം മാത്രം. മത ഭ്രാന്തിന്റെ മരപ്പൊത്തുകളില്‍ പ്രപഞ്ചഊര്‍ജ്ജം എന്ത് എന്നറിയാതെ ഇരുളിന്റെ മറവില്‍ ഇരുവശം നോക്കുന്ന ഒരു കൂമനെപ്പോലെ നാമിന്ന് ഇത്തിരിപ്പോന്ന ജീവിതം പാഴാക്കി കളയുമ്പോള്‍ നഷ്ടം ആകുന്നത് സൌഭാഗ്യമായി പ്രകൃതി നമുക്ക് കനിഞ്ഞു നല്‍കിയ ജീവിത ആസ്വാദനത്തിന്റെ ഇത്തിരിപ്പോന്ന മരുപ്പച്ചകളും നീര്‍ച്ചാലുകളും ആണ്. 
"നീ നോക്ക് മാനുഷാ നിന്‍ ചുറ്റുവട്ടം 
നീ നേടിയതൊന്നും നിന്റെതാവില്ല 
നീ തേടുന്നതോന്നും നിനക്കായ്‌ നില്‍ക്കയില്ല 
നീ മാത്രമാണ് നിനക്കായുള്ളത്, നിന്റെ ഊര്‍ജ്ജം 
നീ വന്ന വഴിയിലൂടെയും നീ പോകും വരെയും."
---ജോമോന്‍ തെക്കെക്കുരിക്കാട്ടുകുന്നേല്‍------

No comments:

Post a Comment